Saturday, February 20, 2021

സമര്‍പ്പണം

പൂമുഖം തേടി,  പുഞ്ചിരി തൂകിടാൻ ഇനിയും   കാത്തിടേണം നമ്മൾ കാലുറയ്ക്കാൻ കാലമേറെ കാത്തിരിപ്പിന്റെ കാതലായ് !

ഇത്തിരി പൂവിലുമുണ്ടാഗുണം

കാത്തിരിപ്പിൻ സുഗന്ധം

 ആ മഴയഴകും മഞ്ഞുമൊഴുകും 

ഈ കാലവും മാറിവരും !


 ദൂരമേറെയെന്നാകിലും

ആശ കൊൾക നെഞ്ചിലെന്നും

ആയിരമാരവം ചേർന്നുവന്നത് 

ആനന്ദമാകും അലയൊഴുകും !


പ്രത്യാശയെന്നും കൈമുതലായ്, 

ഈ സമയം ചരിതമെഴുതുമ്പോൾ 

അകലെയെങ്കിലും അറിയുക 

അധ്വാനത്തിനു അവധിയില്ല!!

Saturday, February 20, 2016

കാവ്യസൂര്യൻ


അ..ആ.. പറഞ്ഞക്ഷരം തന്ന -
-നാളൊക്കെയും ചിത്രമായെല്ലാം
പഠിച്ചു പാടിയ പാട്ടുകളെല്ലാം ...
ആരു തന്നതറിയാതെൻ ശൈശവം


രണ്ടു പതിറ്റാണ്ടുകൾ പിന്നെ ഞാൻ
കണ്ടു നിന്നതും, കേട്ടിരുന്നതും
വിചിത്ര സൂര്യനിൻ വിരലുദിച്ച
സ്നേഹഗീതം.. നീണ്ട കാവ്യസ്പർശം

പോക്കുവെയിൽ കണ്ടു ഞാൻ,
ഭൂമിക്കു കുറിച്ച ചരമ ഗീതം
ലതയുമാചന്ദ്രനും ഗോതമ്പ് മണിയും
വാടക വീട്ടിലെ വനജോത്സനയും

ആ അക്ഷര തേജസ്സു മാഞ്ഞുപോയ്
പൂർണ്ണശ്രീയും ചെറു പുഞ്ചിരിയും
വിദ്യാതന്നോരച്ഛനു തരുമീ വാക്കുകൾ
ഈ വിരൽ പാടുമൊരു അന്ത്യാഞ്ജലി!!!

നിൻ വിദൂരമീ യാത്രയെവിടെ ?
വിടചൊല്ലാനാകില്ല..കാരണം
നീ വരില്ല... വരിലൊരിക്കലും
വിചിത്ര സൂര്യാ.. വീണ്ടുമീവഴി…!

Wednesday, September 2, 2015

ദിശ

ഉണരൂ പുത്തൻ ഉദയമായ്
ഉണർവ്വ് തരാൻ
ഉലകിലിനി ഉയർന്നു വരാൻ ..

ഉന്മത്തം ഉള്ളിലയ്ക്ക് കൊണ്ട
ഉയിരിനു ഉദ്ധരിച്ചിടാൻ
ഉണർത്തുപ്പാട്ടയൊന്നു കുറിച്ചിടാം

ഉലഞ്ഞ നയങ്ങൾക്ക്
ഉയിരു തരാൻ
ഉപസംയമം ഉടച്ചിടാൻ..

ഊമയായ് ഉള്ളുരുകുമൊരുവൻ
ഉള്ളിലെ അഴൽ മഴയും
ഉങ്കിരുട്ടും സംഹരിച്ചിടാൻ..

ഉറപ്പിനാൽ ഉയരാം
ഉള്ള നാളുകൾ
ഉദ്ധേശ ലക്ഷ്യമോടെ..

ഊക്കം ഉണ്ടാനെഞ്ചിലെന്നാൽ
ഉറക്കം കൈ വിട്ടാൽ
ഉയരാനായ് ദിശകൾ ഏറെയുണ്ട് !

Monday, July 25, 2011

ഇല

അവന്‍ പോയി,
വിദൂരതയില്‍ കാവ്യനിഴല്‍ തേടിയൊരുനാള്‍,
പറയാതെ തിരിച്ചു പോയി.

പൂവ് കാണാതെ,
പുതു പുഞ്ചിരി കാണാതെ,
പൂപ്പൊലിക്ക് വന്ന ശലഭമറിയാതെ.

തീയില്‍ ദഹിച്ചതിനാലോ,
നീരിനോട് ഇന്നവന് വല്ലാതൊരാസക്തി!
'ഈ' ഭൂമിയില്‍ പുഴകളെങ്ങോ?

എങ്കിലുമാ നടപ്പില്‍ കഴപ്പില്ല,
ഇടത്തേ കൈവീശിയാഞ്ഞു നടന്നു,
പിന്‍വിളി കേള്‍ക്കാനൊട്ടുമേ കൊതിച്ചിടാതെ.

കാല്‍ ചെന്നവഴി നോക്കിയവന്‍,
കടന്നു ചെന്നു,
കാലാനുഭവം കണ്ണില്‍ തെല്ലൊന്ന് കൊണ്ടുമില്ല.

കടലോളം കിനാവുകളില്ല,
കാല്‍ വയറോ, അര വയറോ കൊറിച്ചാല്‍ നന്ന്.
കുടിക്കാന്‍ എന്തും!

തെന്നിയൊഴുകും നീല മേഘങ്ങളേ, നീര്‍തടങ്ങളേ,
തീര്‍ത്ഥരസം തൂകാതെ
നിങ്ങള്‍ മായുവതെന്തേ?

വ്രണങ്ങള്‍ക്കായ് വലിച്ചുകെട്ടിയ,
പഴന്തുണിക്കിടയിലും അവന്‍ വേദനയ്ക്കൊളിക്കാന്‍,
ഒരിടമില്ല...

ഈ വഴികളിലോ,
പൊട്ടമണല്‍, അതിലും ഒളിഞ്ഞിരിക്കും ഗര്‍ത്തങ്ങള്‍.
കാലുകള്‍ക്കും നല്ല കാഴ്ച വേണം.

കാലം പറഞ്ഞതുപോലെ,
ഈ കഥ തുടരും
കരമാറിയാലും അതിന്‍ കാര്യമതേപോല്‍.

കിളിര്‍ത്തു വന്നിടും തളിരിലയ്ക്കു മുമ്പേയിന്നു,
പഴുത്തു വീഴാനൊരില!
പറഞ്ഞു വെച്ചുതിരും പോലെ...

അവന്‍ പോയി ,
പുതു പുഞ്ചിരി കാണാതെ,
പിന്‍വിളി കേട്ടും, നില്‍ക്കാന്‍ കൊതിച്ചിടാതെ.

Monday, July 18, 2011

നിശബ്ദത

ഇതുമൊരുറക്കം
കിനാവുകളില്ലാതെയൊഴുകും
നീണ്ട മയക്കം.

നിലാവുമില്ല
നീലമേഘം നിറയെ നിന്നുമിന്നുമാ-
-പൂന്താരകമില്ല.

കാറ്റൊഴുക്കിന്‍ കൂടെ,
പുതു കവിത ചൊല്ലിടാനാരും
കൂട്ടിരിപ്പില്ല.

കൊതി തീര്‍ക്കാന്‍,
നിശയുടെ രാവേറെ നീളുമാ നടനമില്ല.
നിശബ്ദതയുടെ പാടുകള്‍!!

നിര്‍വൃതിയില്ല,
നീരവമൊഴുകും ആ നീര്‍പ്പുഴകള്‍.
നിശ്ചലമായ നീര്‍വഞ്ചികള്‍!

പച്ചപ്പില്ല,
പൈങ്കിളിക്കു നല്‍കാന്‍ പൂക്കളില്ല.
തളിരിടാതെ വസന്തം!

കാമിനിയില്ല,
ഇന്നെന്‍ വഴികളില്‍ വരാനായ്‌,
കാരണമില്ല.

ഭാഷയില്ലിവിടം,
ജീവിത വഴിയിലെ വേഷമില്ല,
അതിനും സ്വസ്തി!

സ്വരം മുറിഞ്ഞു;
താളലയമില്ലാതെയൊഴുകും
ഇതെന്നഴല്‍ ഗീതം.

ഇനിയെന്നോര്‍മ്മ ആര്‍ക്കു സ്വന്തം?

Tuesday, July 12, 2011

മൃതി സന്നിധിതേടി

മറന്നു എന്നെയിന്നേവരും...!

പൊട്ടിവലിച്ചിട്ടു വിണ്ടുക്കിടക്കും
ഈ പൂഴിമണ്ണില്‍
ഞാന്‍ പണ്ട് പാര്‍ത്തിരുന്നു.
പൌര്‍ണമി, പകലോട് മൂളിയും
പൈങ്കിളി, നിഴല്‍ കണ്ടു പാടിയും
പൂര്‍ണ്ണശ്രീയിലിവിടമെന്നും
പൂക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു.

പാട്ടൊന്നു പാടി, ആര്‍ത്തുവിളിച്ചിടും
പൈതലിന്‍ പുതുമ,
അന്നു പുലരിക്കു സ്വന്തം
കേട്ടപാടെ കൂട്ടിനായ്
കൂടെ വന്നാടിയ
കളരി നടയിലെ കാറ്റ്,
അന്നെന്‍ കളിക്കൂട്ടുകാരന്‍.
ആ കൊഞ്ചലില്‍ വിയര്‍പ്പുമുട്ടി
അതിനായ് ഞാനെന്നും
കുളിച്ചു തോര്‍ത്തി.

പക്ഷേ.. നീ സ്വാര്‍ത്ഥന്‍...!

അന്നേതോ മോഹവുമായി
നീയെന്‍ വഴിയില്‍ വന്നു.
എന്റെ ഉടുതുണിയുരിഞ്ഞു,
നിഴല്‍കുടയങ്ങുമാറ്റി,
വെട്ടിയിട്ടു വെയില്‍ പെടാന്‍
ദൂരെ വച്ച് നീക്കി.
ഇന്നിവിടം വെറും പൂഴിഗന്ധം,
കൂടെ പെരുത്തുഷ്ണവും
റോന്തു ചുറ്റി നിന്നിടാന്‍ കാറ്റുമില്ല.

പരന്റെ ദുഃഖം പണ്ടേ മറന്ന നിന്‍ -
ചിന്തയില്‍ അന്നെന്‍ പന്തികേട്
ഒട്ടുമേ കൊണ്ടതില്ല.
സര്‍വ്വം ത്വജിച്ച് നിലമ്പതിച്ചു.
അന്ന്‌ ഞാനൊഴുക്കിയ കണ്ണുനീരിലും
നിന്‍ വഞ്ചനക്കായ് വികാരമില്ല.

യാത്രയായൊടുവില്‍ മൃതി സന്നിധിതേടി
ഞാനിനി കാത്തിരിക്കാം നിനക്കായ്‌
നീയുമെന്‍ വഴിവരും,
ഇന്നോ നാളെയോ
അതു തീര്‍ച്ച...!!!

Tuesday, July 5, 2011

നിലാവേ

നീ വരൂ നിലാവേ,
വെറുതേ ഈ വഴിയേ
നിന്‍ നീണ്ട രാവുകളിനിയും
പൊഴിയുമോ പുതു സ്വരം?

കാറ്റിന്‍ സ്വരമധുരം
ഇന്നൊഴുകിയൊടുവില്‍
തളമെങ്ങും പുതുചിത്രം
ഇലകളിലോ ഹിമകവചം

മധുര സ്വപ്നമിന്നു പുല്‍കി,
മണിചിലങ്കകള്‍ക്കെട്ടി,
പുതു പൊലിവോടെ,
നിറവോടെ, മാനം കാത്തുനില്‍പ്പൂ !

മധുകണം നിറഞ്ഞു,
നിന്നെ കാണാനായ്,
മലര്‍ക്കൊടികള്‍ പിറന്നു.
മോഹത്താല്‍ ഏതോ മന്ദസ്മിതം.

മഴചാര്‍ത്തു മാറ്റി, പുതു മേഘം
മഞ്ഞിന്‍ ചെറു മര്‍മ്മരം,
മയങ്ങാനൊഴുകുമീ വേളയില്‍
ഒരു മോഹസ്വപ്നമായ് നീയുയരൂ.

പൂമൊട്ടായ് വിരിഞ്ഞു വാ,
പൊയ്കയില്‍ കുളിച്ചിടാം,
പൂപ്പാട്ടുപാടിടാം പൊന്‍ നിലാവേ,
വന്നണയൂ... വെറുതേ നിന്നൊഴുകൂ...!

Friday, June 17, 2011

നിഴലുകള്‍

കാറ്റ് വീശി
കുളിരു വന്നു,
നിന്നൊഴുകി പൂഴി ഗന്ധം...
പൂത്തു നിന്നു,
പടിക്കലെ പിച്ചിയും
പുതുമയെന്തെന്നവണ്ണം...!

നീണ്ടു നിവര്‍ന്നു,
രാവങ്ങു പകലായ്,
വട്ടക്കുറിയിട്ട് നിന്നു.
പുലരി വിടര്‍ന്നു,
പറവകള്‍ പറന്നു,
പറയാതെ പോയ്‌ പൊന്നമ്പിളി.

അര്‍ക്കന്റെ രശ്മികള്‍,
വെയിലിന്‍ തപസ്സുകള്‍
കുളിരിന് രാവുകള്‍.
ഇന്നെന്‍ തൊടിയിലാടുന്നതോ
ഈ രണ്ടു നിഴലുകള്‍,
കൂടെ താരബിംബങ്ങളും.


ഒന്നിന് തീവ്ര ഭാവം
പിന്നെയൊരു മോഹരാഗം,
എന്നുമൊരേ താളമേളം!

Monday, April 11, 2011

ഉണരൂ കിളിയേ...

മേഘം പൊഴിയും
മനസ്സില്‍ മായാതൊരുഗാനം
കുയില്‍ പാടും നേരം
അതിലുമേതോ താളം.

പുണരും കാറ്റില്‍
ഇന്നേതോ മൌനവികാരം
നീലാകാശം വിടരും
ഇവിടമൊരു മഴഭാവം.

ഉണരൂ, നീയെന്‍ കിളിയേ,
നീണ്ട കിനാവുകള്‍ തെളിയും
നിന്‍ മിഴികളില്‍ നിറയും,
ഇനി വര്‍ണ്ണ വിചാരം.

അറിയാനൊഴുകും,
ആടിവരും കാവില്‍ സുമലതയും
വഴിനീളേ കൂടെവരാന്‍
നിഴലായ് പൂങ്കുരുവി!

പൊന്‍പുലരി തന്‍ ശ്രീമുഖം
ഈ കൃതിയുടെ നിജഭാവം
സരസം പാടാന്‍ ഉണരൂ,
കിളിയേ നീ, തുയിലുണരൂ...

Monday, March 21, 2011

പിച്ചക പെണ്ണിന്

പാതി വിരിഞ്ഞു നില്‍കുന്ന പിച്ചകപെണ്ണേ,
നിനക്ക് പഞ്ചമി തിങ്കളോട് എന്ത് പ്രേമം?
കിഴക്കനെ കണ്ടപാതിയൊടുവില്‍ പാഞ്ഞങ്ങ്-
ഉടമാറി താരിളം തെന്നലായി വന്നിടുന്നോ?

കാറ്റിലൊഴുക്കി നിശ്വാസം, കേട്ട് നീ-
വന്നോടിയോളിച്ചു വള്ളിക്കിടയിലും,
അത് കാണാതെ അവനും പരതി,
അങ്ങോളമിങ്ങോളം ഏതോ ചാഞ്ചാട്ടം!

ചേലുള്ള ചെക്കനെ കണ്ടിട്ട് പിന്നെ
നീ നിന്‍ ശീല മറച്ചു,
പൂക്കുന്നതും മറന്നിവിടെ വെറുതെ
കണ്‍പൊത്തി നിന്നിടുന്നൂ.

ചാരി വളരൂ മുകള്‍ നോക്കിയിനി,
പൌര്‍ണമി വരാന്‍ നാള്‍ പതിനഞ്ചു മാത്രം
പൂക്കള്‍ വിരിയട്ടെ, നല്ല പുടവ ചൂടു,
പൂവിളി പാടാന്‍ പച്ചകിളിയേ നീ എവിടെ?

Monday, March 14, 2011

ശ്രീരാഗമായ്

ഓമല്‍ കുരുന്നിനെ അണിയിച്ചൊരിക്കിടാന്‍
ഓമനപൊന്‍ പാവട,
ഓലപീപ്പിയും വേണം ഊതികളിച്ചിടാന്‍
ഓരോന്ന് കൊണ്ടുതായോ!

കൈയേല്‍ അണിയാനായ് കരിവള നാലും
ഈരണ്ടു കങ്കണവും
കിങ്ങിണി കിലി കിലി സ്വനം മുഴക്കിടാന്‍
പൊന്നിന്‍ പാദസ്വരം.

കണ്മണി കണ്ണുകള്‍ കോറി വരച്ചിടാന്‍
കണ്മഷിയൊന്നുവേണം
കണ്ടനാള്‍ മുതല്‍ക്കു കാത്തു വെച്ചിടാന്‍
കരുതേണം കുഞാടയും.

പാരില്‍ പിറന്നൊരുനാള്‍ പാറി പറന്നിടാന്‍
പാട്ടൊന്നു പാടിടേണം
പാട്ടില്‍ മയങ്ങിയവള്‍ താനേയുറങ്ങും
നീ പറയാതെ നീങ്ങിടേണം.

അമ്മയ്ക്കൊരമ്പിളിയായ് തെളിഞ്ഞു നില്‍ക്കുമവള്‍
അച്ഛനു ശ്രീരാഗമായ്,
പിച്ചക പൂമൊട്ട് വിരിഞ്ഞു വരുമ്പോളിത്
പാടാനായ് കരുതേണമെന്‍ പ്രിയരേ!

Monday, March 7, 2011

ആത്മസ്വരം

പൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കുണ്ട്
ഏതോ സ്വരം,
പാറകള്‍ തന്‍ നെഞ്ചിലുമുണ്ടൊരു
നീര്‍ക്കണം.
അര്‍ക്കന്റെ രശ്മികള്‍ ആടിയുല്ലസിച്ചു
അന്തര ചിത്രം
ഒഴുകുന്ന പാല്‍പ്പുഴകള്‍ക്കുമുണ്ട്
ബഹുവേഷം!

പ്രകൃതി മനോഹരിയെ പാടിയുറക്കാന്‍
പറവകളായിരം
കന്യാവസന്തം, കൌതുകം കണ്ടു മൊട്ടുക്കള്‍
പാതി വിരിഞ്ഞു നിന്നു.
പൂമര ചില്ലയില്‍ അണ്ണാറകണ്ണനും, വടക്കോട്ട്‌
വീശി വഴികാട്ടിടുന്നൂ,
വിണ്ണിന്‍ മുകള്‍തട്ടില്‍ വിരിഞ്ഞു നിന്നവന്‍
എങ്ങോ ധൃതിപെട്ടു നീങ്ങിടുന്നു!

കുടചൂടി നില്‍കുന്ന കൂറ്റന്റെ ഇടയില്‍
വട്ടയും മരോട്ടിയും,
ചെത്തിയും ചോലയില്‍ ചെന്താമരയും
ചേലുള്ളതാക്കി നിറഞ്ഞുനിന്നു.
പിന്നെയുമുണ്ട് കരിമരുതും ഇരുള്‍ മരവും
ചീനിയും മഞ്ഞളി പൂഖവും
ചാഞ്ഞുനിന്നു വീശുന്ന അരയാലുമെത്ര
ആരവമിങ്ങു മുഴക്കിടുന്നൂ!

നിജനമായ ഈ വഴികളിലെങ്ങും കാടിന്‍
സ്വജനങ്ങളേറെയും
സ്വതന്ത്രരായി വാഴ്ന്നു വളര്‍ന്നിടുന്നു.
പടര്‍ന്നു പന്തലിച്ച
പാഴ്വള്ളികളൊക്കെയും പാറകള്‍ക്ക്
പച്ചപ്പ്‌ പാകിടുന്നൂ.
കമനീയചിത്രമിത്, പാരില്‍ സ്വര്‍ഗമെന്ന
ഗീതമുച്ചത്തില്‍ പാടിടുന്നൂ!

ഇത് കണ്ടിട്ടും കേട്ടിട്ടും, പോയ്‌വരാന്‍
പറഞ്ഞാലും
മനം കൂട്ടാതെ വീണ്ടുമവിടെ പരതി നിന്നു.
മനസ്സിന്‍ മറുവശം ചോലതന്‍ സംഗീതം
ശ്രുതി മീട്ടി,
ശിരോനാഡികളിലൊക്കെയും ഇന്നൊഴുകുന്നതോ,
ആ ആരണ്യ ഭൂമിതന്‍ ആത്മസ്വരം!

Wednesday, March 2, 2011

സ്പന്ദനം

സൂര്യോദയം സുനിമിഷം
സുപ്രഭാത നൃത്തം, സുന്ദര ചിത്രം
സ്വപ്ന വിസ്താരം സ്നേഹ മര്‍മ്മരം
സംഭവബഹുലം സംസ്കാര സത്വം!
സാരോപദേശം സുഖം സഫലം
സല്ലാപമുയരാന്‍ സംശുദ്ധ ഭാഷ്യം
സംസര്‍ഗ സീമയില്‍ സര്‍വ്വജ്ഞാനം
സംശയ നിവാരണം സര്‍വ്വഗുണം
സ്വാഭിമാനം സവിശേഷവിസ്മയം
സജ്ജന സമ്പര്‍ക്കം സൌഭാഗ്യ കൃത്യം
സുവര്‍ണ്ണം സൂക്ഷിപ്പൂ സമയം സാക്ഷിപത്രം
സാധ്യമാകേണം സന്മാര്‍ഗഗീത തന്‍
സമന്വയഗീതവും സര്‍ഗസംഗീതവും!
സായം സൂര്യന്‍ സാഗരം നീങ്ങുമിന്ന്
സ്മരണകള്‍ തരുമീ സ്പന്ദനം എത്ര സായൂജ്യം!

Tuesday, February 22, 2011

കൈരളി

മേടുകളും താഴ്വരയും
താഴമ്പൂവിതളും
തണ്ണീരില്‍ താനേ വിരിയും
താമര മലരുകളും
പൊന്‍ പുലരിയില്‍ തേടുവതാരെ,
തെക്കന്‍ കുളിരിനേയോ?
കിനാവ്‌ കണ്ടിന്നു നിദ്രയിലാഴ്ന്ന-
തങ്കനിലാവിനെയോ?

വായ്പ്പാട്ടില്‍ ഘോഷിതരായ്
കുഞ്ഞാറ്റകിളികള്‍,
വിളിപ്പാടകലെ വളപ്പൊട്ടുമായി
കന്നിവെയില്‍ കൊടിയും
നീരൊഴുകും നിളയുടെ മീതെ
നീല ശലഭങ്ങളും
നമ്ര ശിരസ്കരായിന്നു നാണിച്ച്,
നീങ്ങി നില്‍പ്പതെന്തേ?

പച്ചപ്പു മാറാത്ത പാടങ്ങളും
താരിളം തെന്നലും
താനേ കുയില്‍ പാടുമിവിടം
ഇമ്പ രാഗോത്സവം
ജലതരംഗമിന്നു പക്കമേളം
നിത്യാരവമേളം
കാറ്റില്‍ മുളങ്കാടുകള്‍ ഉണരും
മുരളീതന്‍ ഗീതം!

കാവുകളും കാനനവും, അതിലെ
കല്പ്പവൃക്ഷങ്ങളും
കഥയും കളിയുമായുണരും
നാട്ടരങ്ങുകളും
ഉയര്‍ത്തും ഇന്നുമാ യശസ്സ്
കേളിക്കൊട്ടിടുന്നൂ,
ആരോ പണ്ട് പറഞ്ഞപ്പോലെ
കേരളം, എത്ര സുന്ദരം!

Wednesday, February 16, 2011

പരമസത്യം

"ദൈവം സര്‍വ്വശക്തനാണ്‌"
ഓര്‍ക്കുന്നു ഞാനിത് ആരോ പണ്ടോതിയ പരമസത്യം.
"വഞ്ചിയിലിട്ടോളൂ പത്തിന്റെ രണ്ട്"
പരമസത്യം പറഞ്ഞവനിത് പറഞ്ഞില്ല,
പറയാന്‍ മറന്നതാകും പാവമാ പാമരന്‍.

"പോകുന്ന വഴിയില്‍ പുണ്യമേകാന്‍
പറയേണ്ടതെല്ലാം ഞാന്‍ ചെവിയിലോതാം,
ചൊല്ലാനിന്നു വേണം അഞ്ചിന്റെ മൂന്ന്"
പറയാന്‍ നിന്നില്ല, മുമ്പില്‍ നീട്ടി നിന്നു
വാങ്ങിയതും പിന്നെ "പോട്ടെ പോട്ടേ"

പിന്നിലെ തള്ളിനാല്‍ പകുതി കണ്ടൊടുവില്‍
പറഞ്ഞറിഞ്ഞ ആ പരം പൊരുളെ.
വലം വെച്ച് തുടങ്ങി, ദാ വഴിയിലൊരുവന്‍.!
വാല്‍കഷ്ണം പൂവില വെച്ച് തന്നു.
പല്ലിളിച്ചു...! അവനും വേണം രണ്ടോ മൂന്നോ!

പേരിനിത് കൃത്യം, നടപ്പിത് നിത്യം,
പാരില്‍ നടക്കുന്ന ഇതും പരമസത്യം!

Tuesday, February 1, 2011

കണ്ണുനീര്‍

കാലം, എന്റെ കണ്ണുകള്‍ക്കിതു മഴക്കാലം.
അതിലൊഴുകും കോലം,
കാര്യമറിയാതെയൊഴുകും ജീവിതമൊരു കോലം.

വിധിപ്പാഠങ്ങളിവിടെ മറിച്ചിടാതെ സ്വാഗതം.
എന്നുമിങ്ങു കളകളം,
കേട്ടിടാതെ പോകുമെന്‍ നീരിന്റെ സ്പന്ദനം...

കണ്ണുനീരിലെന്തുണ്ട്? വെറുമുപ്പുരസം.
ഉരസലുമൊച്ചയുമൂതി,
വീര്‍പ്പിച്ചോഴുക്കിയ തീര്‍ത്ഥരസം.

മൂടിയൊഴുകുന്നീ കണ്ണീരിനെ ചൊല്ലി,
ഇനിയെന്തിനാലോചന?
കത്തിയിട്ടു മുറിച്ചിടാനതില്‍ കിനാവുകളില്ല.

കാര്യം കഴിഞ്ഞു, കാരണമാരോ പറഞ്ഞു.
എനിയ്ക്കായി ഞാനും
എന്റെ പുരയ്ക്കായി ഇരു തൂണും ശിഷ്ടം.

ഇടറുന്ന നാദമടക്കി ഞാന്‍ യാത്രയാകാം,
അല്ലെങ്കിലും നേരുപറഞ്ഞാല്‍
"പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?"

Monday, December 20, 2010

ഞാന്‍ ഏകനാണ്

കപടകേളിയിലാരോ കോറിയിട്ട
കൌതുകമിന്നു,
കടമ്പകള്‍ കടന്ന് കരവിരുതുകാട്ടി.
കണ്ണടച്ച്, കാര്‍ക്കിച്ച്, കതകടച്ചു,
ഒടുവില്‍ ഞാന്‍
കനലില്‍ കറുകിയപോല്‍ കരഞ്ഞമര്‍ന്നു.

ഞാന്‍ ഏകനാണ്, കാലം ആ കഥ പറയും...

കാര്യമറിയാതെ ഞാനിവിടം
കാത്തിരുന്നു.
മഴയില്‍ നനഞ്ഞു; വെയിലില്‍ ഉണങ്ങി,
നാല്‍കവലയില്‍
കാഴ്ച ശില്പമായ് വന്നണഞ്ഞു...

ഇവിടെ ഞാന്‍ ഏകനാണ്, കാലം ആ കഥ പറയും...

കാലത്തെപോലും കൊത്തിയിടും
കടന്നല്‍കൂട്ടങ്ങളിവിടെ,
കരയുന്ന കതിരിനെ കുതറുന്ന
ശ്വാനനേപ്പോല്‍.
കാവലാകാനൊരു കരുതലില്ല,
കൈകള്‍ക്ക്
ആ പഴയ കരുത്തുമില്ല

ഞാന്‍ ഏകനായി...കാലം എന്നെ ഏകനാക്കി...!

Monday, December 13, 2010

കത്ത്

വേനല്‍ കഴിഞ്ഞു, വര്‍ഷഗാനം മറഞ്ഞു
വന്നണഞ്ഞില്ല, കാത്തിരിപ്പിന് ‍അവകാശികള്‍
പൂക്കാലം വന്നു, പൂമഴയിന്‍ ചെറു ചലനവും
വിരിഞ്ഞോഴുകി ഇന്നെന്റെ കാവിലെ ശംഖിയും.

അറുപതുമിരുപതും ആടിയണഞ്ഞു,
ആകെ തളര്‍ന്നു വീണു ഞാന്‍ കിടന്നു.
കാര്‍വര്‍ണ്ണ കേശമിന്നു കോടമഞ്ഞില്‍ മറഞ്ഞു,
വാര്‍ധക്യ തിലകം നന്നേ ത്രസിച്ചു നിന്നു.

കാത്തിരുന്ന കത്ത് കൈവന്നു ചേര്‍ന്നില്ല,
കാത്തെന്നെ വെച്ചിടാന്‍ വിധിക്ക് കാര്യമില്ല
കൈയൊന്നു പിടിച്ചവന്‍ തണലേകിയില്ല
കൈകഴുകിയവന്‍, പിന്നെയിവിടം കണ്ടതില്ല.

പുറകിലൊന്നു വന്നൊടുവില്‍ പോരുമെന്നു-
-പറഞ്ഞ്, കാലന്റെ കാവലനൊരു കത്ത് നീട്ടി,
കരയാമല്‍ ഞാനതു കൈയൊപ്പിട്ടു വാങ്ങി,
കാത്തിരിപ്പില്ലാ ലോകത്തിനൊരു നീട്ടോലയൊന്ന്!

Monday, December 6, 2010

പ്രിയേ...നിനക്കായ്

കിന്നാരം വെറുതെ ചൊല്ലി ചൊല്ലി
ആ മഴമേഘമിന്നു പൊഴിയാന്‍ വെമ്പും പോലെ
മനസ്സില്‍ ഏതോ മൌനം തെളിഞ്ഞീടുന്നോ,
എന്റെ പ്രണയമൊരു മഴയായതില്‍ പെയ്തീടുന്നോ,
നാണം, അതിന്‍ താളം, ആ മഴ നെയ്തീടുന്നോ?

പുഴയരുകില്‍ കാത്തുനിന്നതിന്‍ പരിഭവമേറെയോ,
പൂന്തളിരുകള്‍ പൂത്തുനില്പ്പതു കണ്ടിടാതെയോ നീ,
കുളിര്‍ കാറ്റില്‍ കഥ പറയാന്‍ കാത്തുനില്പതെന്തേ..,
കനവേ... നിന്നെ പുണരാന്‍ ഞാന്‍ വെമ്പിനില്പതെന്തേ?

ഞാനൊരു കുയിലായ്‌ പാടീടാം പ്രിയേ നിനക്കായ്,
ഇനി നീയെന്‍ ജീവസംഗീതമായൊഴുകൂ...
ഉയരൂ..ഉലകിലെന്നും ഇതൊരാത്മനൈവേദ്യമായ്
ഉണരാമുഷസ്സില്‍ ഞാനോരോമാനപ്പൈതലായ്
നുണയാം നാം ആ പാട്ടിന്‍ മധുകണം അനുദിനം...!

Monday, November 22, 2010

സ്നേഹം

അരങ്ങൊഴിഞ്ഞു വന്നവര്‍ക്കൊരു അഭയമന്ത്രം,
അടിയൊഴുക്കു നഷ്ടപ്പെട്ടവര്‍ക്കിതു ശാന്തിതീരം,
ജീര്‍ണ്ണിച്ചു തുടങ്ങിയവര്‍ക്കായ്, ജീവിത മാര്‍ഗ്ഗം
ആത്മശാന്തി നല്‍കുമിതൊരു അഗതിമന്ദിരം...

"ആരോ പറഞ്ഞതു കേട്ടിട്ട് പിന്നെയെന്‍ മകന്‍
അടുത്ത തിങ്കള്‍പ്പകലെന്നെ അവിടമാക്കി,
പട്ടിണിക്കിട്ടില്ല, പടികടത്തി നിര്‍ത്തിയില്ല,
തെരുവിലലയാന്‍ വിളിച്ചോതിയില്ല...

പണമുണ്ട്, കുട്ടിയും പേരകിടാങ്ങളുമെല്ലാം
സാന്ത്വനമായില്ല, പറന്നകന്നു ദൂരെയിവര്‍,
"സ്നേഹരക്ഷക്ക് അവന്‍ തന്നൊരു ശിക്ഷയിത്"
മൌന ദുഖമായെല്ലാം മനസ്സില്‍ വിതച്ചു ഞാന്‍...."

സ്നേഹിച്ചു സ്നേഹിച്ച് കൊതി തീരാത്തവരിവര്‍
പ്രിയകവി പാടിയപോല്‍, സ്നേഹ സാന്നിദ്ധ്യ-
-ത്തിനു കാത്തിരിപ്പവര്‍, ദീര്‍ഘനാള്‍.
ഒരിറ്റു സ്നേഹമിന്നു നല്‍കാന്‍ ആളാരുണ്ടോ?

സ്നേഹം.. സ്നേഹം.. അതല്ലെയെല്ലാം

Monday, November 8, 2010

ചികിത്സ വേണ്ടതാര്‍ക്ക്?

ചികിത്സ വേണ്ടതാര്‍ക്ക്...?

കണ്ണുനീര്‍ തുടച്ചുമാറ്റിയ കൈകളെ
കഠാരയിട്ടു രണ്ടു തുണ്ടായ് മുറിച്ചിട്ടു,
വിരുന്നു വിഭവങ്ങള്‍ മുന്നില്‍ വിളമ്പി നിന്ന
നിന്റെ ചിന്തയ്ക്കു ചികിത്സ വേണം...!

ശങ്കിച്ച് നിന്നൊടുവില്‍ ചിന്നിച്ചിതറിയ
വാക്കുമാവരിയില്‍ വൈരിതന്‍ കരുത്തും
വേരിളകി വെയില്‍ കാഞ്ഞു നില്‍ക്കവേ,
കനവറിയാതെ കാരണമാരാഞ്ഞിടുന്ന
നിന്‍ ചിന്തയ്ക്കു ചികിത്സ വേണം...

വിരലില്‍ തറച്ചൊരു മുള്ളിന്റെ മുറിവില്‍
വിരലാട്ടി വാര്‍ത്തെടുത്ത ചോരയിന്നു
ഉറഞ്ഞാടുന്നത് കണ്ടൊടുവില്‍,
വാശിയോടെ വെട്ടിയെന്നെ ശവപ്പെട്ടിയിലേക്കിട്ടു
വിയര്‍പ്പൊഴിക്കിയ ചിന്തയ്ക്കു ചികിത്സ വേണം...

കെട്ടിയോള്‍ കണ്പ്പൊട്ടയായി നിന്നിടുമ്പോഴും
കാല്‍വയറിനിന്നു തെണ്ടി തിരിഞ്ഞിടുമ്പോഴും
നിന്‍ കര്‍മ നിയോഗം, അതിന്‍ പ്രയോഗമായ്.
ഗദ്ഗദം കേട്ടിടാതെയെന്നെ നീ കുഴിയിലേക്കിട്ടു,
നിന്റെ ചിന്തയ്ക്കു ചികിത്സ വേണം...

നിന്റെ ചിന്തയ്ക്കിന്നു ചികിത്സ വേണം....!

Monday, October 25, 2010

വീക്ഷണം

ആശയില്‍ തുടങ്ങിയൊടുവില്‍
നിരാശയില്‍ വന്നണയും
ജീവിതമിന്നേതോ വഴിയില്‍ പാറി...

പരിഷ്കാരം പരിധിക്കപ്പുറം കടന്നു,
പ്രവൃത്തിയുമതിന്‍ പ്രയോഗവും
ബന്ധം, കാല്‍പ്പന്തായ് മാറ്റിയൊടുവില്‍...

പൂഴ്ത്തി വെച്ചീടുമീ സ്നേഹമിന്നു-
എന്തിനു നീ മര്‍ത്യാ,
എത്രകാലം നാം ഭൂവിലലയാന്‍....?

വേര്‍പ്പെട്ടു പോയിട്ട് പിന്നെ
വിതുമ്പി നിന്നിടാന്‍,
വിസ്മരിച്ചീടില്ല എങ്ങുമാരുമേ...

അളവറ്റ സ്നേഹവുമാട്ടവും പാട്ടവും
അറിഞ്ഞു കൊണ്ടേയൊടുവില്‍
എന്തിനു വേഗമന്യമായി..?

കൂടൊന്നു കൂട്ടിയൊടുവിലെന്നും
കൂടിവരുമാ ഇമ്പവും
ശൂന്യത കണ്ടു കൂടാതെ നിന്നുപോയ്...

ലക്ഷണം; നാശത്തിന്‍ ദീര്‍ഘ വീക്ഷണം,
അറിഞ്ഞതാല്‍ പിന്നെ
നീട്ടി നിവര്‍ത്തിടാന്‍ നിവൃത്തിയില്ല...

കരകയറാനാകുമോ പറയൂ കൂട്ടരേ,
കടമെടുത്തെങ്കിലും
സ്നേഹം പകരാം ഇനി ശിഷ്ടകാലം....!

Monday, October 11, 2010

ബന്ധം

അനുവാദമറിയാതെ പോയ്‌
ആത്മനൊമ്പരമായി...
അസാധ്യമെങ്കിലുമൊടുവില്‍
അവതരണ മുഹൂര്‍ത്തമായി!

മറിച്ചൊന്നും പറയാതെ
മടിയൊന്നും കൂടാതെ,
മനകയറി നിന്നവള്‍
മാനമൊന്നു കാത്തിടാന്‍...

മുറ്റത്തെ മുല്ലയെന്നതാല്‍
മണമെങ്ങുമെത്തുകില്ല,
മഴയില്‍ കുതിര്‍ന്നതാല്‍
മിഴിനീര്‍ക്കണം അറിഞ്ഞതില്ല...

മുഷിപ്പൊന്നു വരുത്തിടാന്‍
വഴിയേതുമില്ലിവള്‍ക്ക്,
മാറ്റങ്ങള്‍... വഴിത്താരകള്‍
കണ്ടു മനം മടുത്തുപോയ്‌!

പാടെ മറന്നുപോയ്‌ പണ്ടു
പറഞ്ഞ സ്വയവാദങ്ങള്‍,
ഓര്‍ത്തു വീണ്ടുമെടുത്താലോ
നഷ്ട സ്വപ്‌നങ്ങള്‍ മാത്രമേ...

മനമറിയാതെ അന്നിവളെ
പറിച്ചങ്ങു നട്ടതാല്‍
പലദിനം പണിപ്പെട്ടു,
പരിണിത ഫലമൊന്നുമില്ല!

ബന്ധിച്ചു വരുത്തിക്കൂട്ടിയ
നിലപാടുകളോരോന്നും,
ബന്ധമുടച്ചു വിടചൊല്ലി
മറ്റൊന്നും മൊഴിയാതെ പോയ്‌...

വീണുടഞ്ഞു പോയൊരു
വീണതന്‍ കുടംപോലെ,
നികത്തിടാതെ പോകുന്നു
ഇന്നുമിതെങ്ങോ നീറി നീറി...!

Monday, October 4, 2010

പുകവണ്ടി

വായിലൊരു പുകവണ്ടി കൂകി വിളിച്ച്
സദാ... വായുവിലേക്കു പുക ഉയര്‍ന്നിടുന്നൂ...
വട്ടത്തിലൊരു വിസ്മയം വാകൊണ്ടു,
വിതച്ചിടാന്‍ വായ്പയെടുത്തൊന്നു വാങ്ങിടേണം....

വികാരം വലിച്ചു നീട്ടി പുകച്ചു തള്ളിടാന്‍
വിശ്വമെങ്ങും വിഭാവനം ചെയ്ത വിധിയിത്...
വരുത്തി വയ്ക്കുന്ന വിനകള്‍, എന്ത് വിപരീതം!
വിസ്മരിച്ചീടുന്നിവര്‍ വീടുമാക്കുടിയും, പരിതാപം!

ഈ ധാരവിസ്മയം കണ്ടു മടുത്തു പോയ്‌,
മാറുന്ന കാലവും, കൂടെയെന്നും മറയുന്ന മനുഷ്യനും...
വര്‍ഗ്ഗ വാസനയിന്‍ കോലാഹലങ്ങള്‍‍ക്കൊടുവില്‍
കുമ്പിട്ടു...കുരവയിട്ടു...കണ്ണടച്ച് നിന്നുപോയ്....

പുകച്ചു പെട്ടെന്ന് പുതുലോകം പൂകിടാന്‍
പുകയിലേക്കവനെ ഹോമിച്ചു നല്കിയൊടുവില്‍...
പൂക്കളിറുത്തു കെട്ടിയോള്‍, പുര പൊളിച്ചു,
പൂരപ്പറമ്പിലേയ്ക്ക് നടന്നൊടുവില്‍, വിരസാനുഭൂതിയില്‍....

Monday, September 27, 2010

തണല്‍

നനഞ്ഞ മണ്ണിന്‍ കനമറിഞ്ഞവന്‍
പണിതു പൊക്കിയൊടുവില്‍
സ്നേഹപ്രതീകമാമുജ്ജല സൗധം

കണ്ടു നിന്നവര്‍, സത്യമോ
അസത്യമോയെന്നതറിയാതെ
കൌതുകം കണ്ണില്‍ തെളിച്ചു നിന്നു...

പാതിരാ മയക്കം പാടേ മറന്നു
പണിപ്പെട്ടു പലതരം
ഈ സ്വപ്നഭൂമിയൊരിക്കിടാന്‍.

ഇരുള്‍ കണ്ടു നിലച്ചു പോയവര്‍ക്ക്
വഴിവിളക്കായി നിന്നിടാന്‍
രാപ്പകലോടി, ആത്മാര്‍ത്ഥ തുടിപ്പിനാല്‍...

കാലിടറിയത് കാര്യമാക്കാതെയെന്നും
കാത്തു നിന്നു ദീര്‍ഘ നാള്‍
കാവലായി ഈ ഭൂമിയെന്നും കാത്തിടാന്‍...

കൈനീട്ടി വിളിച്ചു ഇന്നീ ഭൂമിയില്‍
തലചായ്ച്ചുറങ്ങാന്‍
തളര്‍ന്നുപോയ തരള ഹൃദയങ്ങളെ...

തായ്‌തന്തയില്ലാത്തവരില്ലയീ ഭൂവില്‍
തണലായി സ്നേഹം വിളമ്പിടാന്‍
തരു-ലത പോലുമണിഞ്ഞങ്ങു നില്‍പ്പിതാ...

വിശപ്പിന്‍ വിലയറിയാതെയെന്നുമിവര്‍
വേരോടിച്ചാലപിച്ചു,
പ്രതീക്ഷ നല്‍കുന്ന സ്നേഹ ഗീതങ്ങള്‍...

തളംകെട്ടി നിന്നു പിന്നെയെന്നുമിവിടെ
ആ സ്നേഹത്തിന്‍ കളകൂജനം,
പുതുവസന്തമെന്നും നറുമണം വീശി നിന്നു....